30 January 2008

ബോട്ട് വേണൊ..?


ഇത് ഊരള്ളൂരിലേക്കുള്ള ചരിത്രാതീത പാതയാണ്. ഇന്നും തലയുയര്‍ത്തി തന്നെയാണ്, ഒരു സ്ലാബ് പൊട്ടിയെങ്കിലും ഇതിന്റെ നില്‍പ്പ്. ഇക്കണ്ട റൊഡുകളും വികസനങ്ങളും ഊരള്ളൂരിനുണ്ടാവുന്നതിനും മുന്‍പ് ഇന്നത്തെ തലമുറയുടെ പിതാക്കള്‍ നടന്നു നീങ്ങിയ പാത.ശരിക്കും ഊരള്ളൂരിന്റെ ഗെയ്റ്റ് വേ.

സത്യത്തില്‍ ഇതൊരു പാലമൊന്നുമല്ല. പടിഞ്ഞാറ്നിന്നും ഒഴുകിയെത്തുന്ന ഉപ്പുവെള്ളത്തെ വെളിയണ്ണുര്‍ ചെല്ലിയുടെ സമ്രുദ്ധമായ നെല്‍ക്യഷിയിടങ്ങളില്‍ നിന്നും രക്ഷിക്കാനുണ്ടാക്കിയ ബണ്ട് മാത്രമാണിത്. മഴക്കാലത്ത് ഈക്കാണുന്ന ചെല്ലിയും, ഒരു കരതന്നെയും വെള്ളത്തിലാവുമ്പോള്‍ ഈ നടപ്പാതയുടെ കാര്യം പറയണൊ.

ഇതിങ്ങനെ വെള്ളത്തോട് തൊട്ട് കിടക്കാന്‍ കാരണമായൊരു കഥ, ഞങ്ങളുടെ വൈകുന്നേരങ്ങളെ ധന്യമാക്കാറുണ്ട്. പണ്ട്, എന്നുവച്ചാല്‍ ഒരെണ്‍പത് തൊണ്ണുറ് വര്‍ഷങ്ങള്‍ക്കപ്പുറം, ബ്രിട്ടീഷുകാരുടെ കാലത്താണിതിന്റെ പണിനടക്കുന്നത്. ഒരുകാലത്തെ നെല്‍ക്യഷിയുടെ സമ്പന്നമായ ഒരു വിഹിതം നല്‍കുന്ന ക്യഷിയിടത്തെ സംരക്ഷിച്ചു നിര്‍ത്താന്‍ കച്ചകെട്ടിയിറങ്ങിയ സായിപ്പ് പണിതുടങ്ങുന്നതിനുമുന്‍പ് പ്രാദേശിക പ്രമാണിയെ കണ്ട്, "You need boat service here?" എന്ന ചൊദ്യം ചോദിച്ചത്രെ. ഇംഗ്ലീഷ് പോയിട്ട് മലയാളം പോലും ശരിക്ക് പഠിക്കാത്ത പ്രമാണി “ ഈലൂടെ ബോട്ട് പോയിട്ട് , തോണിയന്നെ വരില്ല,ഇങ്ങള് പോയീന്ന്” എന്ന മറുപടിയാണ് നല്‍കിയത്. അതുകൊണ്ടാണത്രെ ഈ പാത ജല നിരപ്പില്‍ നിന്നും കഷ്ടി ഒരടിമാത്രം ഉയര്‍ന്ന് നില്‍ക്കുന്നത്. അല്ലെങ്കില്‍ അന്ന് വലിയൊരു പാലം തന്നെ ഇവിടെ യുണ്ടായേനെ. പിന്നെ ഗതാഗതത്തിനായ് ഉണ്ടാക്കിയ പുതിയ പാലത്തിന്റെ ആവശ്യം തന്നെ ഉണ്ടാകില്ലായിരുന്നു.കാര്യം തമാശയാണെങ്കിലും രസമുള്ളതാണേ!

ഈ പാലത്തിന്റെ ഇപ്പുറം ഊരള്ളുരിലേക്കുള്ള നടപ്പതയായി. മഴയൊഴിഞ്ഞ തെളിഞ്ഞ വൈകുന്നേരം ശുദ്ധവായു സ്വസിച്ച് നടക്കാന്‍ ഇതിനേക്കള്‍ പറ്റിയ സ്ഥലം ലോകത്ത് ഞാന്‍ വേറെ കണ്ടിട്ടില്ല.

ഇന്നിവിടെ പടുകൂറ്റന്‍ ഇലക്ട്രിക് കെ വി ലൈനുകളുടെ പാദ മൂന്നിയാണ്.

പുതിയ പാലം

കെ വി ലൈന്‍